Tuesday, February 8, 2011

എ ഡെലൂഷണല്‍ ഡിസോഡര്‍ പേഴ്സണ്‍



പ്രിയ ഡോക്‌ടര്‍ക്ക്,

കേരളത്തിലെ ഞാന്‍ അടങ്ങുന്ന മുസ്ലീം സമൂഹത്തിന്റെ സം‌രക്ഷകരെന്ന് സ്വയം പറഞ്ഞു നടക്കുന്ന പാര്‍ട്ടിയുടെ നേതാവായ എന്റെ കൂട്ടുക്കാരന്‍ കുഞ്ഞാലിയുടെ അസുഖത്തെ പറ്റി പറയാനാണ്‌ ഞാന്‍ ഈ കത്തെഴുതുന്നത്.ആദ്യം ഞാന്‍ അവനെ പരിചയപ്പെടുത്താം.

വരികള്‍ക്കിടയിലൂടെ വായിക്കുക എന്നാതാണ്‌ കുഞ്ഞാലിയുടെ സ്വഭാവം.കൂടുതലായി ചിന്തിക്കുന്നതിന്നാല്‍ ഏത് പ്രശ്‌നത്തേയും അതിന്റെ സന്ദര്‍ഭങ്ങളേയും അതുമായി ബന്ധപ്പെടുന്ന വ്യക്തികളെവരെ കുഞ്ഞാലി സംശയത്തോടു മാത്രമേ കണ്ടിരുന്നുള്ളൂ.തനിക്ക് മറ്റുള്ളവരില്‍ നിന്നും എന്തെല്ലാമോ പ്രത്യേഗത കഴിവുകള്‍ ഉണ്ടെന്ന ഒരു മിഥ്യാബോധം അവന്‍ വിശ്വച്ചിരുന്നു.ഒരു പക്ഷെ ഈ വിശ്വാസവും ചിന്തയുമെല്ലാം ആയിരിക്കാം കുഞ്ഞാലിയെ ഈ രോഗത്തില്‍ കൊണ്ടു ചെന്നെത്തിച്ചതെന്ന് ഞാന്‍ അനുമാനിക്കുന്നു.

അങ്ങിനെയിരിക്കുമ്പോഴാണ്‌ കഴിഞ്ഞ ദിവസം വീണ്ടും ഞാന്‍ അവന്റെ തല മാധ്യമങ്ങള്‍ക്കുള്ളില്‍ കണ്ടത്.ആദ്യം ദൃശ്യമായും പിന്നീട് അച്ചടികളിലും അവന്റെ തലയും വാക്കുകളും മറ്റു പലതലകളും അവരുടെ വാക്ക് പയറ്റുകളും കണ്ടു.എല്ലാം കൂട്ടി വായിച്ചപ്പോഴാണ്‌, ഇതിനെല്ലാം പിന്നില്‍ കുഞ്ഞാലിയുടെ മിഥ്യാബോധമാണെന്ന് മനസിലായത്.

ഭാരതത്തിന്റെ കാഴ്‌ച്ചപാടുകള്‍ നന്നാക്കാനിറങ്ങിയ ഒരു ചാനലിലെ വാര്‍ത്താ വായനക്കാരനായ കുമാരന്‍ അടുത്തിടെ അതില്‍ നിന്നും രാജിവെച്ച് ലേഖകന്‍ എന്ന പുതിയൊരു ചാനല്‍ തുടങ്ങുന്നുവെന്ന വാര്‍ത്ത എന്നെപ്പോലെ കുഞ്ഞാലിയും കേട്ടിരുന്നു.ഈ കുമാരന്‍ കുഞ്ഞാലിയുടെ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു പുളിച്ചു നാറിയ സംഭവം കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒന്ന് തേട്ടിയിരുന്നു.ആ തേട്ടലില്‍ പുറത്തേക്ക് വരാതെ വല്ലതും കുമാരന്റെ തൊണ്ടയില്‍ തടഞ്ഞിരിപ്പുണ്ടോ എന്നറിയാന്‍ നടത്തിയ ഒരു നാടകം അതിന്റെ ക്ലൈമാക്സിലെത്തിയപ്പോള്‍ കുഞ്ഞാലി സ്വയം നാറുന്ന കാഴ്ച്ചയാണ്‌ കണ്ടത്.കാളപെറും മുന്‍പേ കയറുമെടുത്തിറങ്ങിയ കുഞ്ഞാലി തൊണ്ട തപ്പി ചെന്നത് സ്വന്തം തൊണ്ടയില്‍ തന്നെയായിരുന്നു.

എന്റെ പ്രിയ ചലചിത്രകാരനായ ജോണ്‍ എബ്രഹാമിന്റെ 'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ ' എന്ന ചലചിത്രത്തില്‍ അടൂര്‍ ഭാസി അവതരിപ്പിച്ച കഥാപാത്രം ഏറെ സാമ്യതകള്‍ ഉണ്ടെന്നതിനാലാവണം ഞാന്‍ ആ ചലചിത്രം ഒന്നും കൂടി ഓര്‍ത്തുപോയി.

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഞ്ഞാലി ഉണ്ടാക്കിയ പുകിലുകള്‍ നീതിന്യായത്തിന്റെ ശുപാര്‍ശ കൊണ്ട്‌ കെട്ടടങ്ങിയതായിരുന്നു.വീണ്ടും ആ ഉമിതീയില്‍ കനലു കോരിയിട്ടു കൊടുത്തിരിക്കുകയാണ്‌ ഇവന്‍.ഞാന്‍ ചതിക്കപ്പെടുന്നു,എന്നെ ആരോ പിന്തുടരുന്നു,എന്നെ കൊല്ലാന്‍ ശ്രമിക്കുന്നു എന്നൊക്കെയുള്ള കുഞ്ഞാലിയുടെ വിചാരങ്ങള്‍ പരസ്യമാക്കുക വഴി ഈ രോഗം വീണ്ടും കൂടിയിരിക്കാനാണ്‌ സാധ്യത.

നൂറ് ശതമാനം വിദ്യാസമ്പനരാണെന്ന് അവകാശപ്പെടുന്ന ഞാന്‍ അടങ്ങുന്ന കുഞ്ഞാലി സമൂഹം വസിക്കുന്ന ഈ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മുപ്പത് ശതമാനം പേരും ഈ മാധ്യമങ്ങളില്‍ വരുന്നൊതൊന്നും അറിയുന്നില്ലെന്നുകൂടി മനസിലാക്കണം എന്നു കൂടി അറിയിച്ചു കൊണ്ട് ഈ കത്ത് നിറുത്തട്ടെ

എന്ന് സ്വന്തം
കുഞ്ഞാലിയുടെ സുഹൃത്ത്!.

Wednesday, January 19, 2011

ഈ പരിപാടി നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത് പോത്ത് അഥവാ കാലന്റെ വാഹനം


സ്ഫടിക പാത്രത്തിലെ പോത്ത് കറിയിലെ പോത്ത് എഴുന്നേറ്റുനിന്ന് ചോദിച്ചു
"ഹേ മനുഷ്യാ.......നീ ഓര്‍ക്കുന്നുവോ,
പണ്ടൊരിക്കല്‍ ഞാന്‍ വയലിലെ നെല്‍ചെടി തിന്നുന്നതു കണ്ട്
നീ എന്നെ അടിക്കാന്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞതു നീ ഓര്‍ക്കുന്നുവോ?

മറന്നുവെന്നോ എങ്കില്‍ കേട്ടോള്ളൂ;
ഞാൻ നുകമേറ്റി ഉഴുതുമറിച്ചുണ്ടാക്കിതന്ന ഈ വിളവ് എനിക്കിതു തിന്നാന്‍ അവകാശമില്ലേ?
അതുപോലും മറന്ന മനുഷ്യാ ഞാന്‍ ഒന്നും കൂടി പറയട്ടെ,
നുകമേറ്റി ഞാനുഴുതുമറിച്ച് തന്ന ഈ ചോറിലേക്ക് എന്നെ കറിയായി ഒഴിച്ചു കഴിക്കാന്‍ നിങ്ങള്‍ക്ക് ലജ്ജയില്ലേ?''

ഈ സമയം ചോദ്യങ്ങള്‍ കേട്ട് തലയും താഴ്ത്തിയ മനുഷ്യന്റെ ജീവനെടുക്കാനായി യമലോകത്ത് കാലന്‍ തന്റെ വാഹനം അന്വേഷിക്കുകയായിരുന്നു.

Wednesday, August 11, 2010

ഒരു അത്താഴം മുടക്കിയുടെ കഥ



അലാറം അടിച്ചു,സമയം പുലര്‍ച്ചെ 3.15.അവന്‍ എഴുന്നേറ്റു അലാറം ഓഫാക്കിയ ശേഷം, ബാത്ത്റൂമുലേക്ക് നടന്നു.അപ്പോഴതാ വീണ്ടും അലാറം അടിക്കുന്നു. ഓഫാക്കിയതാണല്ലോ?പിന്നെ എങ്ങിനെ? എന്ന സംശയത്തോടെ നോക്കുമ്പോഴാണ് അവനു മനസില്ലായത്, ആ മൊബൈലിന്റെ ഉടമ ഞാന്‍ അല്ല എന്ന്!അത് ഭാര്യയുടെ ഫോണ്‍ ആണ്. അവന്‍ ഭാര്യയെ നോക്കി അവള്‍ നല്ല ഉറക്കം.അവള്‍ എന്തിനാ ഈ സമയത്ത് അലാറം വെച്ചത്? ഇനി ചിലപ്പോള്‍ തെറ്റിവച്ചതായിരിക്കുമോ? എന്തായാലും അവന്‍ അതും ഓഫാക്കിയശേഷം ബാത്ത്റൂമിലേക്ക് നടന്നു.

പ്രാഥമിക കര്‍മ്മവും പല്ലുതേപ്പും കഴിഞ്ഞു, ഇനി കുളിക്കണം! കുളിക്കുന്നതിനിടക്ക് ലാന്റ്ഫോണ്‍ ശബ്ദിക്കുന്നുണ്ടായിരുന്നു.ആരാണ് ഈ വെളുപ്പാന്‍ കാലത്ത് എന്ന സംശയം തോന്നാതിരുന്നില്ല.എന്തായാലും ഈ ശബ്ദം ഭാര്യയെ ഉണര്‍ത്തിയെന്നു മാത്രം അവനു മനസിലായി. എല്ലാം കഴിഞ്ഞിറങ്ങുമ്പോള്‍ സമയം 3.45.അപ്പോഴേക്കും സുബഹി ബാങ്ക് കൊടുത്തു കഴിഞ്ഞിരുന്നു.

അവനെ കണ്ടപാടെ ഭാര്യയുടെ ഒരു ചോദ്യം "ഇക്കയാണോ അലാറം ഓഫാക്കിയത്'' അവന്‍ “അതെ“ എന്നു പറഞ്ഞു.അപ്പോള്‍ ഭാര്യ"ഞാന്‍ അത്താഴം കഴിക്കാന്‍ വേണ്ടി വെച്ചതാ അത്'' അപ്പോഴാണ് അവനു മുന്‍പുണ്ടായ ആ സംശയത്തിന്റെ ഉത്തരം പിടി കിട്ടിയത്.അവന്‍ ചോദിച്ചു "ആരാ ലാന്റില്‍ വിളിച്ചത്'' ഭാര്യ പറഞ്ഞു "അത് റഹ്മാന്‍ക്കയാണ്''.അടുത്ത ഫ്ലാറ്റില്‍ താമസിക്കുന്ന കക്ഷിയാണ് ഈ റഹ്മാന്‍ക്ക .ഇന്ന് റമദാന്‍ ഒന്നാണല്ലോ?അതിന്നാല്‍ പള്ളിയിലോട്ട് വരുന്നോ എന്നറിയാന്‍ വിളിച്ചതാ കക്ഷി!ആള്‍ എല്ലാ ദിവസവും സുബഹി നമസ്ക്കാരം പള്ളിയില്‍ പോയി നിര്‍വ്വഹിക്കുന്ന കക്ഷിയാണ്.അവന്‍ ഇന്നലെ പറഞ്ഞ പ്രകാരമാണ് കക്ഷി ലാന്റില്‍ വിളിച്ചത്.

ആ കടന്നല്‍ കുത്തിയ മുഖം ഒന്നു തെളിഞ്ഞുകാണാനും,റമദാന്‍ ഒന്നിന്റെ ഈ പ്രഭാതം പ്രദോഷമാകാതിരിക്കാനുമായി അവന്‍ ഒരു പൊടികൈ പ്രയോഗിക്കാന്‍ തീരുമാനിച്ചു.അവന്‍ പറഞ്ഞു "അല്ല അതിപ്പോ വേണമെങ്കില്‍ ചായയോ മറ്റോ കുടിക്കാം,അതിന്നെല്ലാം ഇളവുണ്ട്'' അപ്പോള്‍ ഭാര്യ "ഞാന്‍ ഇളവുകളൊന്നും ചോദിച്ചില്ലല്ലോ?'' ഇതിലൊന്നും ഈ വീക്കം മാറില്ലെന്നറിഞ്ഞ അവന്‍ സമയം കളയാതെ ഡ്രസ്സുമാറ്റി പള്ളിയിലോട്ട് നടന്നു.പതിവിലും സമയം വൈകിയാണ് അവന്‍ പള്ളിയില്‍ നിന്നും മടങ്ങിയത്.വീട്ടിലെത്തിയപ്പോഴേക്കും ഭാര്യ നമസ്ക്കാരവും കഴിഞ്ഞുറക്കമായിരുന്നു.അവന്‍ മിണ്ടാതെ കട്ടിലില്‍ കയറി കിടന്നു.

അവന്‍ രാവിലെ ഏഴുമണിക്ക് എഴുന്നേറ്റ് ജോലിക്കുപോയി.ഇനി രണ്ടുമണിക്കറിയാം അലാറം ഓഫാക്കിയതിന്റെ ബാക്കി പൊല്ലാപ്പുകള്‍!എന്തായാലും അവന്റെ ഈ ഓര്‍മ്മശക്തി പിശകുകൊണ്ട് ഒരു അത്താഴം മുടക്കിയെങ്കിലും ആകാന്‍ കഴിഞ്ഞല്ലോ?

Friday, June 11, 2010

ചൂട്ട്



ചിത്രം : ഇന്‍‌ട്രൂഡര്‍

രാത്രിയില്‍ അകലെ കാണുന്ന കൊച്ചു വെളിച്ചത്തെ ലക്ഷ്യമാക്കി, അയാള്‍ ഏകനായി നടന്നു.ആ വെളിച്ചം അണയുന്നതിനു മുന്‍പെ അവിടെ എത്തണം.എന്നാല്‍ മാത്രമെ അയാളുടെ ഈ യാത്ര ലക്ഷ്യത്തിലെത്തൂ!.

വയലിന്റെ അങ്ങേതലക്കല്‍ നില്‍ക്കുന്ന മരക്കൂട്ടങ്ങള്‍ കാറ്റേറ്റ് ഇളകി.ആരേ അദൃശ്യമായി തന്റെ വരവിനെ സ്വാഗതം ചെയ്യുകയാണോ എന്നുപോലും അയാള്‍ സംശയിച്ചു.പൊടുന്നനെ വന്ന കാറ്റ് അയാളുടെ കൈയിലെ ചൂട്ടിനെ ഒന്ന് ശക്തിയായി പ്രകാശിപ്പിച്ചു.അടുക്കും തോറും ആ വെളിച്ചം ഒരു ബംഗ്ലാവില്‍ നിന്നാണെന്ന സത്യം അയാള്‍ മനസിലാക്കി.

എന്റെ ബാല്യവും കൌമാരവും യൌവനവുമെല്ലാം ആ വൃദ്ധമനസിലൂടെ ഒരു സെല്ലുലോയിഡിലൂടെന്ന പോലെ കടന്നുപോയി.

ഞാന്‍ നടന്നു വന്നത് വയല്‍ വരമ്പിലൂടെയല്ല, ടാറിട്ട ഒന്നാംതരം റോഡിലൂടെയായിരുന്നുവെന്നും,വയലുകള്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ഹൌസിങ്ങ് കോളനിയായിരുന്നുവെന്നും,തന്റെ വരവിനെ അദൃശ്യമായി സ്വാഗതം ചെയ്ത ആ മരക്കൂട്ടങ്ങള്‍ കാറ്റേറ്റ് ഇളകിയതല്ല,അത് ഒരു ഫാക്റ്ററിയില്‍ നിന്നും വമിച്ച കറുത്ത പുകയുടെ കൂട്ടമായിരുന്നു വെന്നും മനസിലാക്കിയ നിമിഷമയാള്‍ക്ക് ചുറ്റും ഒരു കൂട്ടമാളുകള്‍ തന്നെയുണ്ടായിരുന്നു.

അവിടെ കുടിയ പലരും അയാളുടെ കൈയ്യിലെ ചൂട്ട് ആദ്യമായി കാണുന്നവരയിരുന്നു.അതിനിടയിലാരോക്കെയോ ഭ്രാന്താശുപതിയിലേക്കും പോലീസ് സ്റ്റേഷനിലേക്കുമൊക്കെ ഫോണ്‍ ചെയ്യുന്നുണ്ടായിരുന്നു.


Share/Bookmark

Tuesday, April 6, 2010

എ ഫ്യൂഡല്‍



“അച്ചാ ഇതാണോ ഭാരതപുഴ” കുറ്റിപ്പുറം പാലത്തിലൂടെ സഞ്ചരിക്കവേ മകള്‍ എന്നോട് ചോദിച്ചു!
അങ്ങിങ്ങവിടെയായി കുറച്ചു വെള്ളകുഴികള്‍ മാത്രം!
എന്നിട്ടും മണല്‍ മാഫിയക്കാര്‍ സജീവം!
ചെറുപ്പത്തില്‍ കടല്‍ കരയില്‍ ചെറുകുളങ്ങള്‍ ഉണ്ടാക്കികളിച്ചതിന്റെ ഓര്‍മ്മയില്‍ ഞാന്‍ വണ്ടിയോടിച്ചു.
ആകാശം മുന്നില്‍ നീണ്ടു നിവര്‍ന്നു നില്‍ക്കുന്നു.കൂട്ടിനായ് താഴെ പരന്നുകിടക്കുന്ന ഭൂമി.
നിയമം വെന്തമണം കാറ്റില്‍ പറന്നു വന്ന് മൂക്കിലടിച്ചപ്പോള്‍ തുറന്നിട്ടിരുന്ന കാറിന്റെ ചില്ലുകള്‍ ഞാന്‍ അടച്ചു.
റേഡിയോ തുറന്നപ്പോള്‍ സുകുമാര്‍ അഴീക്കോട് എന്തെല്ലാമോ പുലമ്പുന്നു “ കാശുള്ളവന്‍ കേമനും കാശില്ലാത്തവന്‍ കോമാളിയുമാണ്....” ആ സംഭാഷണങ്ങള്‍ തലവേദനയുണ്ടാക്കുമെന്നായപ്പോള്‍ അതും ഓഫാക്കി.
അപ്പോഴേക്കും മകള്‍ ഉറങ്ങിയിരുന്നു.മകളുടെ ദേഹത്ത് പുറത്തെ ചൂട് വിയര്‍പ്പുപടര്‍ത്തിയപ്പോള്‍ ഞാന്‍ ഏ.സി ഓണാക്കി.
ധര്‍മ്മം പുലര്‍ത്താന്‍ കഴിയാത്ത ദൈവമപ്പോള്‍ എന്നെ നോക്കി “എ ഫ്യൂഡല്‍ “ എന്നു മന്ത്രിക്കുന്നുണ്ടായിരുന്നു!.

ഞാന്‍ പറയാത്ത രഹസ്യങ്ങള്‍



സുദേവിന്റെ മരണത്തോടെ അനാഥമായ ആ തകരപ്പെട്ടിയിലെ എഴുത്തുകളാണ് എന്നോട് അയാളുടെ ജീവിതം പറഞ്ഞത്.
പ്രണയത്തില്‍ തുടങ്ങി വിരഹത്തില്‍ അവസാനിച്ച ആ ജീവിതത്തിനിടക്ക് എന്തെല്ലാം പെടാപ്പാടുകള്‍!.
പതിനാറാം നിലയിലെ പണിക്കാരാണ് ആ ജഡം കാണുന്നത് അതും ഒരു ഞായറാഴ്ച്ച.ആരും കാണാതെ കഴിഞ്ഞ മൂന്നു ദിവസമായി ആ ജഡം അവിടെ തൂങ്ങിനിലക്കുന്നുണ്ട്!
പോലീസ് ക്ലിയറന്‍സ് കഴിഞ്ഞ് കിട്ടിയ ജഡം ഏറ്റുവാങ്ങുവാന്‍ ആളുകളില്ലാതെ പൊതുശ്മശാനത്തില്‍ മറവുചെയ്തപ്പോഴാണ് ഞാന്‍ ശരിക്കും ആ വിരഹം അറിഞ്ഞത്!
അവസാനം എനിക്കുകൂട്ടായി അയാള്‍ ബാക്കിവെച്ച സമ്പാദ്യമായ എഴുത്തുകള്‍ അതിലെ രഹസ്യങ്ങള്‍...... എന്നോടൊപ്പം മണ്ണടിയട്ടെ!.

Wednesday, January 20, 2010

നിക്കറിയാല്ലോ എന്താനടക്കാന്



എല്ലാവരും തിരക്കിട്ട ജോലിയിലായിരുന്നു.നാളെ വൈകുന്നേരത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കി മടങ്ങി പോകാനുള്ള ധൃതിയിലായിരുന്നു സൂപ്പര്‍വൈസര്‍.അപ്പോഴാണ് ശ്രദ്ധിക്കുന്നത് കൂട്ടത്തില്‍ ഒരാള്‍ മിസ്സിംഗ്!എല്ലാവരും പരസ്പരം ചോദിച്ചു ''എവിടെ മുജീബ് റഹ്മാന്‍''

ഇടനാഴിയില്‍ ഒരിരുട്ട് മൂലയില്‍ മൊബൈല്‍ ഫോണിലൂടെ ഇടതടവില്ലാതെ ഡയല്‍ ചെയ്ത് കണക്ഷന്‍ കിട്ടാതെ വീണ്ടും വീണ്ടും നിരാശനാകുന്ന അവനെ കണ്ടെത്തിയപ്പോള്‍ അല്‍പം സ്വരമുയര്‍ത്തി തന്നെ ചോദിച്ചു പോയി ''ഓണത്തിനിടക്കാണോടാ നിന്റെ പുട്ടുകച്ചോടം'' മറുപടിയൊന്നും പറയാതെ നില്‍ക്കുന്ന അവന്റെ മുഖം പരിഭ്രമം കൊണ്ട് നിറഞ്ഞിരിക്കുന്നത് മങ്ങിയ വെളിച്ചത്തിലും ഞാന്‍ ശ്രദ്ധിച്ചു.എന്തൊപന്തികേടുണ്ടെന്ന് മനസ്സിലായി.നിര്‍ബന്ധിച്ചിട്ടും അവന്‍ ഒന്നും പറയുന്നുമില്ല.അപ്പോഴേക്കും സഹപ്രവര്‍ത്തകരെല്ലാം അവിടെക്ക് ഓടിയെത്തിയിരുന്നു.

വിവാഹം കഴിഞ്ഞ് പതിനാലാം നാള്‍ വിമാനം കയറിയ ഒരു പുതുമാരന്‍.മണിയറയുടെ മണം കിനാവില്‍ തങ്ങി നില്‍ക്കുക സ്വാഭാവികം.ശ്രീമതിയുടെ പരിവേദനകളോ കണ്ണീരോ ഒരു പക്ഷെ അവനെ വേദനിപ്പിച്ചതാകുമോ? അതുമല്ലങ്കില്‍ വേണ്ടപ്പെട്ടവരുടെ അസുഖങ്ങളോ വേര്‍പ്പാടോ അറിയിച്ചു കൊണ്ടുള്ള വാര്‍ത്തകളോ മറ്റോ ആകുമോ? ചിന്തകള്‍ കാടുകയറുന്നതിനിടക്ക്,ആരുടേയെല്ലാം സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിനു വഴങ്ങി അവന്‍ സസ്പെന്‍സിന്റെ കെട്ട് പൊട്ടിച്ചു.

പെണ്ണിന്റെ തന്തപ്പടി അതായത് അവന്റെ അമ്മായിയപ്പന്‍ പ്രവാസലോകത്തേക്ക് യാത്രതിരിക്കുകയാണ്.എയര്‍പ്പോര്‍ട്ടുവരെ കെട്ട്യോളും അനുഗമിക്കുന്നുണ്ടത്രേ!അമ്മായിയമ്മ അസുഖം നിമിത്തം ഒപ്പം കൂടുന്നുമില്ല!കൂടെയുള്ളതാകട്ടെ എട്ടും പൊട്ടും തിരിച്ചറിയാത്ത അവളുടെ കുഞ്ഞനുജനുമാണ്.

''അതിനെന്താണിത്രെ പരിഭ്രമിക്കാനുള്ളത്,എയര്‍പ്പോര്‍ട്ടില്‍ കൊണ്ട് വിട്ട് അവരിങ്ങ് മടങ്ങി വീട്ടിലെത്തില്ലേ? തന്റെ വേവലാതി കണ്ടപ്പോള്‍ മറ്റെന്തോ അത്യാഹിതം സംഭവിച്ചെന്നാണല്ലോ കരുതിയത്'' ഞാന്‍ പറഞ്ഞു.

അവന്റെ പ്രതികരണം പെട്ടെന്നായിരുന്നു ''ഇങ്ങക്കറിയില്ല ഞങ്ങളുടെ സ്റ്റാന്റിലുള്ള ടാക്സിക്കാരെ ഒക്കെ വെടക്കാ അതാ നിക്ക് പേടി''.

''അങ്ങിനെയൊന്നും ചിന്തിക്കരുത്, എല്ലാവരും നല്ലവരെന്ന് കരുതുക.കേട്ടിടത്തോളം തന്റെ ഭാര്യ ഒരു പാവം കുട്ടിയാണ്.അവളെ ഒട്ടും സംശയിക്കരുത്.ആവശ്യമില്ലാത്തത് ചിന്തിച്ച് തലപുണ്ണാക്കി സമയം കളയാതെ വന്ന് നീ നിന്റെ ജോലി പൂര്‍ത്തിയാക്കാന്‍ നോക്ക്'' എന്ന എന്റെ മറുപടിക്ക് അവന്റെ പൊട്ടിതെറിയായിരുന്നു ഉത്തരം.

''അവിടത്തെ ഒരു ഡ്രൈവറും ശരിയല്ല,അവസരം കിട്ടിയാല്‍ മൊതലാക്കും.ഞാനും ആ സ്റ്റാന്റിലെ ഡ്രൈവറായിരുന്നു,നിക്കറിയാല്ലോ എന്താനടക്കാന്!!!''

Thursday, December 3, 2009

സന്ധ്യയുടെ യാത്ര



മാംസം വെന്തുകഴിഞ്ഞപ്പോള്‍,
ദഹിക്കാന്‍ കാത്തു നില്‍ക്കാതെ അസ്ഥി ചിതയില്‍ നിന്നും എഴുന്നേറ്റ് നടന്നു.
അപ്പോള്‍ പുഴക്കരയില്‍, സന്ധ്യ യാത്രയുടെ ദൂരം ഗണിക്കാന്‍ ക്യൂനില്‍ക്കുകയായിരുന്നു.
പുഴയില്‍ കുളിച്ചു തുവര്‍ത്തിയ അസ്ഥി ഖേദസിന്ദൂരം ചാര്‍ത്തി സന്ധ്യയെ കാത്തുനിന്നു.
ഗണിച്ചു കിട്ടിയ ദൂരവുമായി അസ്ഥിയും സന്ധ്യയും യാത്രയായപ്പോള്‍ പുഴക്കരയില്‍ ഇരുട്ട് പരന്നു.
അപ്പോഴും ചിതപുകയുന്നുണ്ടായിരുന്നു.

Friday, November 27, 2009

മാംസക്കുപ്പായം



ഒരിക്കല്‍ എന്റെ അസ്ഥി എന്നോട് പറഞ്ഞു എന്റെ ഈ നാറിയ മാംസക്കുപ്പായം മാറ്റുവാന്‍.
ഞാന്‍ ഉടനെ ഒരു കത്തിയെടുത്ത് എന്റെ മാംസക്കുപ്പായം കീറിമാറ്റി.
സ്വതന്ത്രമായ അസ്ഥി പുതിയൊരു മാംസക്കുപ്പായം ഇട്ടു.
അസ്ഥിപോയ എന്റെ മാംസക്കുപ്പായം വഴിയില്‍ ആര്‍ക്കും വേണ്ടാതെ കിടന്നു.
എന്നാല്‍ എന്റെ ഹൃദയം അപ്പോഴും ആ അസ്ഥിക്കുള്ളില്‍ മിടിക്കുന്നുണ്ടായിരുന്നു!

Friday, October 16, 2009

ഡിവോഴ്‌സ്



മോഹന്‍ജദാരോയും ഹാരപ്പയും അഥര്‍വ്വവേദവും ദ്രാവിഡര്‍ ആരന്മാര്‍ക്ക് നല്‍കിയെങ്കിലും,അവര്‍ ദ്രാവിഡപിതൃക്കളെ ശ്രാദ്ധമൂട്ടിയില്ല എന്ന ഒറ്റ കാരണത്താല്‍ ദ്രാവിഡദേവനും ആര്യദേവിയും ഡിവോഴ്സിനായി കുടുംബ കോടതിയില്‍ ഹര്‍ജ്ജിനല്‍കി.കാലമിത്രയുമായിട്ട് ബ്രഹ്മാവ് വിധിപ്രസ്ഥാവിക്കാത്തതിനാല്‍ അവര്‍ ഇന്നും ഭാര്യഭര്‍ത്താക്കാന്മാരായി കഴിയുന്നു.