Saturday, September 20, 2008

ധര്‍മ്മപ്പെട്ടി



കഥ:ധര്‍മ്മപ്പെട്ടി*

രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.

ചിത്രം:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.

ധര്‍മ്മപ്പെട്ടിയില്‍ ഭക്തന്മാര്‍ ദിവസവും
പണമിട്ടുകൊണ്ടിരുന്നു.

ഒരിക്കലും ഈ പണം ദൈവത്തിനു
വേണ്ടി ആരും ഉപയോഗിച്ചില്ല!

ദൈവമൊരു പരാതി സര്‍ക്കാരിനയച്ചു!

സര്‍ക്കര്‍ പ്രധാന മൂന്ന് മതത്തിന്റെ
മേലാധ്യക്ഷന്മാരെ ചര്‍ച്ചക്കു ക്ഷണിച്ചു!

ദൈവത്തിന്റെ പരാതി അവരെ കേള്‍പ്പിച്ചു.

ഇതുകേട്ട ഒന്നാമത്തെ മതത്തിന്റെ
മേലധ്യക്ഷന്‍ പറഞ്ഞു

ധര്‍മ്മപ്പെട്ടി തുറന്നു കഴിഞ്ഞാല്‍
ഒരു വൃത്തം വരക്കുക,തുടര്‍ന്ന്
ഓരോ നാണയം മുകളിലെക്കെറിയുക
വൃത്തത്തില്‍ വീഴുന്നവ ദൈവത്തിനും
പുറത്തു വീഴുന്നവ നമ്മള്‍ക്കും!

ഇതുകേട്ട രണ്ടാമത്തെ മതത്തിന്റെ
മേലധ്യക്ഷന്‍ പറഞ്ഞു

ധര്‍മ്മപ്പെട്ടി തുറന്നു കഴിഞ്ഞാല്‍
ഒരു രേഖ വരക്കുക,തുടര്‍ന്ന്
ഓരോ നാണയം മുകളിലെക്കെറിയുക
വലത്തു വീഴുന്നവ ദൈവത്തിനും
ഇടത്തു വീഴുന്നവ നമ്മള്‍ക്കും!

ഇതുകേട്ട മൂന്നാമത്തെ മതത്തിന്റെ
മേലധ്യക്ഷന്‍ പറഞ്ഞു

രണ്ടും സ്വീകാര്യമല്ല കാരണം
നാണയം മുകളിലോട്ട്‌ ചുഴറ്റുമ്പോള്‍
കൈകള്‍ വളയുകയും തിരിയുകയും
ചെയ്യും അതിന്നാല്‍ ദൈവത്തിനു
പണമൊന്നും കിട്ടുവാന്‍ വഴിയില്ല
അതിന്നാല്‍ ഞാന്‍ ഒരു നേര്‍വഴി പറയാം

നേര്‍വഴി കേള്‍ക്കാന്‍ എല്ലാവരും
കണ്മിഴിച്ചിരുന്നു!

നേര്‍വഴി ഇപ്രകാരമായിരുന്നു

നാണയം മുകളിലോട്ട്‌ എറിയുമ്പോള്‍
സ്വര്‍ഗത്തിലെത്തുന്നത്‌ ദൈവത്തിനും
ഭൂമിയിലെത്തുന്നത്‌ നമ്മള്‍ക്കും!

*ഒരു നാടോടി കഥയുടെ പുന:രാവിഷ്കാരം

Friday, August 29, 2008

ദാനം വരുത്തിയ വിന



കഥ:ദാനം വരുത്തിയ വിന

രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.

ചിത്രം:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.

സ്റ്റീഫന്‍ സുന്ദരനായ ഒരു ചെറുപ്പക്കാരന്നായിരുന്നു.
പക്ഷേ അവനു കണ്ണുകള്‍ കാണാന്‍ പറ്റില്ലായിരുന്നു.
എന്നാലും അവനു സുന്ദരിയായ ഒരു കാമുകിയുണ്ടായിരുന്നു
എന്നും വൈകുമ്ന്നേരങ്ങളില്‍ ഇവര്‍ അവരുടെ വീടിനടുത്തുള്ള പാര്‍ക്കില്‍ ഒത്തുചേരുമായിരുന്നു.
അപ്പോഴൊക്കെ സ്റ്റീഫന്‍ കാത്തിയോട്‌ പറയുമായിരുന്നു
"എനിക്കു കണ്ണുകാണുമായിരുന്നെങ്കില്‍, ഞാന്‍ നിന്നെ കല്യാണം കഴിക്കുമായിരുന്നു"
കുറച്ചു നാളുകള്‍ക്കു ശേഷം ആരോ സ്റ്റീഫനു കണ്ണുകള്‍ ദാനം ചെയ്തു.
അങ്ങിനെ അവന്‍ തന്റെ കാമുകിയായ കാത്തിയെ കണ്ടു.
സ്റ്റീഫന്‍ കാത്തിയെ കണ്ടു ഞെട്ടിപ്പോയ്‌ 'അവള്‍ക്കു കണ്ണുകള്‍ ഇല്ലായിരുന്നു'
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം കാത്തി പറഞ്ഞു സ്റ്റീഫനോട്‌"ഇനി എന്നെ കല്ല്യാണം കഴിച്ചു കൂടെ"
കുറച്ചു സമയം ചിന്തിച്ച ശേഷം സ്റ്റീഫന്‍ പറഞ്ഞു
"എനിക്കു നിന്നെ കല്ല്യാണം കഴിക്കാന്‍ സാധ്യമല്ല കാരണം നിനക്കു കണ്ണുകള്‍ ഇല്ലല്ലോ"
കാത്തി ഒന്നും മിണ്ടാതെ സ്റ്റീഫന്റെ അരികില്‍ നിന്നും എഴുന്നേറ്റു.
പിന്നെ അവള്‍ മെല്ലെ സ്ട്ടീഫനോടു പറഞ്ഞു"എന്റെ കണ്ണുകള്‍ ശ്രദ്ധിച്ചുപയോഗിക്കുക"
ഇത്രയും പറഞ്ഞു കൊണ്ട്‌ കാത്തി സ്റ്റീഫനില്‍ നിന്നും നടന്നകന്നു.

Sunday, August 3, 2008

കടല്‍ കാണാന്‍



കഥ:കടല്‍ കാണാന്‍.

രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.

ചിത്രം:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.

എട്ടാം ക്ലാസ്സിലെ ബാക്ക്‌ ബഞ്ചിലെ റോയിയും,സണ്ണിയും,ജോസഫും,മാത്യൂസും പിന്നെ ഞാനും ക്ലാസ്സിലെന്നല്ല സ്ക്കൂളിലൂം പേരുകേട്ടവരായിരുന്നു.
ആരുകണ്ടാലും പറയുക തലതെറിച്ച പിള്ളേരെന്നാണ്‌.

മിക്ക ദിവസങ്ങളിലും ക്ലാസില്‍ ആദ്യ പിരീടൊഴിച്ച്‌ മറ്റെല്ലാപിരീടും പുറത്തായിരിക്കും.ആദ്യപിരീടില്‍ തന്നെ ക്ലാസില്‍ കാണുന്നത്‌ ഹാജറിനു വേണ്ടി മാത്രമാണ്‌.

അങ്ങിനെ ഒരു ദിവസം കടല്‍ കാണാന്‍ പരിപാടിയിട്ടു ക്ലാസും കട്ടുചെയ്തു കടപ്പുറത്തെത്തി.ഞങ്ങള്‍ അഞ്ചുപേരും ഷര്‍ട്ടും ടൗസറും ഊരിവെച്ചു.പറന്നു പോവാതിരിക്കാന്‍ അതിനിമുകളിലായി ഞങ്ങളുടെ പുസ്തകവും വെച്ചു.

കടലിലേക്ക്‌ ഓടിയിറങ്ങി,കുളിക്കാന്‍ തുടങ്ങി.കുളിച്ചു സമയം പോയാതറിഞ്ഞില്ല. അസ്സര്‍ ബാങ്കുവിളിച്ചപ്പോഴാണ്‌.സ്ക്കൂള്‍ വിടാനുള്ളസമയമായി എന്നോര്‍മ്മവന്നത്‌.

അങ്ങിനെ കടലില്‍നിന്നും കയറിയശേഷം ഷര്‍ട്ടും ടൗസറും എടുക്കാനായ്‌ ഞാന്‍ പുസ്തകമെടുത്തപ്പോള്‍ കാറ്റത്ത്‌ ഷര്‍ട്ടുകളും ടൗസറുകളും പറന്നു പോയ്‌.അതെടുക്കാനായ്‌ റോയിയും,
സണ്ണിയും,ജോസഫും,മാത്യൂസും ഓടി.

പുസ്തകം കയ്യിലുണ്ടായിരുന്ന ഞാന്‍ അതു താഴെവെച്ചു ഓടാന്‍ നോക്കുമ്പോള്‍ ഷര്‍ട്ടുകാണാനില്ലായിരുന്നു ടൗസറുകണ്ടു അതോടിച്ചെന്നെടുക്കുകയും ചെയ്തു.അവിടെയെല്ലാം തിരഞ്ഞിട്ടു കാണാനില്ലാത്തതിഞ്ഞാല്‍ ആകെ പരിഭ്രമിച്ചു.ഒപ്പം പേടിയും.ഷര്‍ട്ടിലാതെ എങ്ങിനെ വീട്ടില്‍ പോവും എന്നതായിരുന്നു ആകെയുള്ള പ്രശ്നം.

ആകെയിള്ള രണ്ടു ഷര്‍ട്ടില്‍ ഒന്നാണു കാണാതയിരിക്കുന്നത്‌.
റോയിയും,സണ്ണിയും,ജോസഫും,മാത്യൂസും തിരിച്ചു പോവാന്‍ തിരക്കുകൂട്ടുന്നു.അവരും കൂടെ തിരയുന്നുണ്ടായിരുന്നു പൂഴിയും പച്ചപടര്‍പ്പും കഴിഞ്ഞു കാറ്റാടിമരങ്ങളും കഴിഞ്ഞു ഇനി നോക്കാനുള്ളത്‌ നോക്കെത്താദൂരത്തു പരന്നു കിടക്കുന്ന തെങ്ങിന്‍ കൂട്ടങ്ങള്‍ക്കിടയിലാണ്‌.അവിടെയും ഒന്നുതിരയാന്‍ തീരുമാനിച്ചു.തിരച്ചില്‍ തുടങ്ങിയീട്ടു സമയം ഏകദേശം ഒരുമണികൂറെങ്കിലുമായികാണും.സൂര്യന്‍ കടലിനോടൂചേര്‍ന്നുവരുന്നു ഒപ്പം ഇരുട്ടും.പിന്നെ തളര്‍ച്ചയും ഉച്ചക്കാണെങ്കില്‍ ഒന്നും കഴിച്ചതുമില്ല കടലില്‍ തന്നെയായിരുന്നു.

അങ്ങിനെ തളന്നു കടപുഴകികിടക്കുന്ന ഒരു തെങ്ങിന്‍ പെറ്റയില്‍ ലേശം നേരമിരിക്കാം എന്നുകരുതി അടുത്തുചെന്നപ്പോള്‍ അതാ ആ കുഴിയില്‍ തിരിഞ്ഞു നടന്ന ഷര്‍ട്ട്‌ കിടക്കുന്നു.അതുകിട്ടിയപ്പോഴുണ്ടായ സന്തോഷം പറയാന്‍ പറ്റാത്തതിയിരുന്നു.

അന്നത്തോടെ ക്ലാസു കട്ടുചെയ്തു കടല്‍ കാണണമെന്ന പൂതി ഇല്ലാതാവുകയായിരുന്നു.

Thursday, July 17, 2008

"ടാ ശവ്യേ അത്‌ പൊട്ടോടാ"



ചെറുകഥ:"ടാ ശവ്യേ അത്‌ പൊട്ടോടാ"

രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍

പണ്ട്‌ എന്റെ ചെറുപ്പത്തില്‍ ഞാന്‍ കേട്ടൊരു സംഭവ കഥയാണിത്‌.

പണ്ട്‌ ത്യശൂരിലെ ആറിയപ്പെടുന്ന ജ്വല്ലറിയുടമയായിരുന്നു റപ്പായേട്ടന്‍.

അദ്ദേഹമെന്നും രാത്രി കടയും അടച്ച്‌ വീട്ടിലേക്കുപോവും വഴിക്കാണ്‌ അന്നത്തെ വരുമാനം എണ്ണിത്തിട്ടപ്പെടുത്താറ്‌.കയ്യിലുള്ള ശീലസഞ്ചിയിലേക്കു കയ്യിലെ കാശെണ്ണി ഇട്ടുകൊണ്ടാണ്‌ നടത്തം, ഇതിനിടക്ക്‌ വഴിക്കരികിലെ ബാറില്‍ നിന്ന് ഒരു സ്മോളും അടുത്ത തട്ടുകടയില്‍ നിന്ന് ഒരു താറാമുട്ടയും കഴിക്കും.

ഇതെല്ലാം എന്നും കാണാറുള്ള ഒരു കള്ളന്‍, ഒരു ദിവസം രാത്രി തോക്കുമായ്‌ റപ്പായേട്ടന്റെ മുന്നിലേക്കു ചാടി വീണ്‌"ടാ കിളവാ കാശെടുക്കടാ" എന്നലറി.ഇതൊന്നും ഗൗനിക്കാതെ റപ്പായേട്ടന്‍ പണമെണ്ണികൊണ്ടുള്ള തന്റെ നടപ്പു തുടര്‍ന്നു.

ഇതു കണ്ട്‌ കള്ളന്‍ കുറച്ചുംകൂടി ഉച്ചത്തില്‍"ടാ കിളവാ തന്നോടാ പറഞ്ഞത്‌ കാശെടുക്കാന്‍"

അപ്പോള്‍ റപ്പായേട്ടന്‍ കള്ളനെ സൂക്ഷിച്ചു നോക്കികൊണ്ടുപറഞ്ഞു,"ടാ ശവ്യേ അത്‌ പൊട്ടോടാ"ഇതു കേട്ട്‌ കള്ളന്‍ അന്തം വിട്ട്‌ നില്‍ക്കുമ്പോള്‍,

ഇതൊന്നും ശ്രദ്ധിക്കാതെ പണമെണ്ണികൊണ്ടുള്ള തന്റെ നടപ്പു തുടര്‍ന്നു റപ്പായേട്ടന്‍.

Wednesday, May 21, 2008

തകര്‍ന്ന പ്രേമസ്വപ്നം



കഥ:തകര്‍ന്ന പ്രേമസ്വപ്നം.

രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.

ചിത്രം:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.

ഒന്‍പതാം ക്ലാസ്സിലെ ബാക്ക്‌ ബഞ്ചിലെ റോയിയും,സണ്ണിയും,ജോസഫും,മാത്യൂസും പിന്നെ ഞാനും ക്ലാസ്സിലെന്നല്ല സ്ക്കൂളിലൂം പേരുകേട്ടവരായിരുന്നു.

ആരുകണ്ടാലും പറയുക തലതെറിച്ച പിള്ളേരെന്നാണ്‌.അക്കാലത്ത്‌ എനിക്കൊരു പ്രേമമുണ്ടായിരുന്നു.

എട്ടാം ക്ലാസ്സില്‍ പുതുതായി ചേര്‍ന്ന മറിയാമ്മയെയായിരുന്നു ഞാന്‍ പ്രേമിച്ചിരുന്നത്‌.

ഒരു ദിവസം അവളെയും കൂട്ടി നാടുവിടണം.പിന്നെയെവിടെയെങ്കിലും പോയി അദ്ധ്വാനിച്ചു ജീവിക്കണം.

അവളും ഞാനും തനിച്ചൊരുവീട്ടില്‍;എന്‍റ്റെ സ്വപ്നത്തെക്കുറിച്ചു ഞാന്‍ സണ്ണിയോടു പറഞ്ഞു.

സ്ക്കൂളിന്‍റ്റെ പിന്നിലെയുള്ള റബ്ബര്‍ തോട്ടത്തില്‍ക്കൂടി കരിയിലകളെ മെതിച്ചു ശബ്ദമുണ്ടാക്കി നടക്കുന്നതിനിടക്കു ഞാന്‍ ഇടര്‍ച്ചയോടെയും ചമ്മലോടെയും പറഞ്ഞ വര്‍ത്തമാനം കേട്ട്‌ സണ്ണി ഒറ്റച്ചിരി.

എന്നിട്ടു ചോദിച്ചു"എടാ നിങ്ങള്‍ക്കു പിള്ളേരോന്നും വേണ്ടേ?".
അക്കാര്യം എന്‍റ്റെ ചിന്തയിലേയില്ലായിരുന്നു.

"അതിന്താ കല്ല്യാണം കഴിഞ്ഞാല്‍ കുട്ടികള്‍ തനിയെ ഉണ്ടാവുന്നതല്ലേ?"
എന്നു ഞാന്‍ മറുചേദ്യം ചോദിച്ചപ്പോള്‍,

അവനെന്നെയൊന്നു നോക്കി'നീയിത്ര മണ്ടനാണോ'ഇന്നര്‍ത്ഥം ആ നോട്ടത്തിനുണ്ടായിരുന്നെന്നു പിന്നെയെനിക്കു മനസ്സിലായി.

അവന്‍ എന്നെ അടുത്ത ഇടവഴിയിലേക്കു പിടിച്ചു മാറ്റി നിര്‍ത്തി രഹസ്യമായ്‌ കുറച്ചു നേരം സംസാരിച്ചു.

ഞാന്‍ ചമ്മലോടെയെന്തോ കേള്‍ക്കാന്‍ പാടില്ലാത്തതു കേട്ടതു പോലെയായി.
പക്ഷേ അവന്‍ പറഞ്ഞു കഴിഞ്ഞിട്ടും ഇനിയും കൂടുതലറിയണമെന്നാശയോടെ അവനെ ചുറ്റിപ്പറ്റിനിന്നു.

ആദിവസം അങ്ങിനെ അവസാനിച്ചു.പിറ്റേന്നുമുതല്‍ മറിയാമ്മയെ കാണുമ്പോഴൊക്കെയും എനിക്കൊരു വല്ലാത്ത നാണം.

അവളുടെ കണ്ണുകള്‍ സൂചിപോലെ നീണ്ടുവന്നു എന്‍റ്റെ കണ്ണുകളില്‍ കുത്തുന്നതു പോലെ.
ഒരുദിവസം ഞാന്‍ എന്‍റ്റെ ചങ്കുതകരുന്ന കാഴ്ച്ച കണ്ടു.

പത്താം ക്ലാസ്സിലെ തോമസ്സ്‌ മറിയാമയോട്‌ സംസാരിച്ച്‌ ഇടനാഴിയില്‍ നില്‍ക്കുന്നത്‌.
എന്‍റ്റെ സ്വസ്ഥത നഷ്ടമായ്‌.

ഞാന്‍ ഉടനെ അവരുടെ മുന്നില്‍ പോയി ഗൗരവത്തില്‍ അവരത്തെന്നെ നോക്കിനിന്നു.
എന്നെ ഗൗനിക്കാതെ അവര്‍ പിന്നെയും സംസാരം തുടര്‍ന്നു.

ഓരോന്നു പറയുന്നു പിന്നെ ചിരിക്കുന്നു.
മറിയാമ്മയുടെ മുഖം ചുവന്നു തുടുത്തു നില്‍ക്കുന്നു.

എനിക്കു സഹിക്കുന്നതിലപ്പുറമായിരുന്നു ആ കാഴ്ച്ച.

ഞാന്‍ എന്തോ പറയാന്‍ അടുത്തുച്ചെന്നതും തോമസ്‌ എന്നെ നോക്കി
" പോടാ എന്താ നിനക്കിവിടെ കാര്യം പോ.."
എന്‍റ്റെ അഭിമാനം വ്രണപ്പെടുത്തിയതുപോലെയായ്‌.

ഞാന്‍ മറിയാമായെ നോക്കി അവള്‍ തോമസ്സിനെത്തെന്നെ നോക്കി നില്‍ക്കുകയാണ്‌.

അവള്‍ക്കറിയില്ലല്ലോ ഞാന്‍ അവളെ സ്നേഹിക്കുനുണ്ടെന്ന്.

എത്ര പ്രാവശ്യം സണ്ണിയെന്നോടു പറഞ്ഞത്താണ്‌ മറിയാമ്മയോടു ചെന്നു നിന്‍റ്റെ സ്നേഹം പറയാന്‍.

വൈകിപ്പോയ നിമിഷങ്ങളെയോര്‍ത്ത്‌ ഞാന്‍ ദു:ഖത്തോടെ അവിടെ നിന്നും തിരിച്ചു നടന്നു.

അവസനമായ്‌ ഒരിക്കല്‍ കൂടി ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ തൂണില്‍ ചാരിനിന്നു കൊണ്ടു ചിരിക്കുകയായിരുന്നു മറിയാമ്മയും തോമസ്സും.

Tuesday, April 22, 2008

ഓര്‍മ്മയില്‍ മരിക്കാത്ത കൂട്ടുകാരന്‍



കഥ:ഓര്‍മ്മയില്‍ മരിക്കാത്ത കൂട്ടുകാരന്‍.

രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.

ചിത്രം:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.


എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌ റഫീഖ്‌ ഞാന്‍ പഠിക്കുന്ന സ്ക്കൂളിലെത്തുന്നത്‌.നന്നേ മെലിഞ്ഞ ഇളം കറുപ്പാര്‍ന്ന ശരീരം.പേന്‍സും,ഷേട്ടുമാണ്‌ വേഷം.സ്റ്റെപ്പ്‌ കട്ടുചെയ്ത മുടി.കണ്ണുകളില്‍ നിറഞ്ഞു നില്‍ക്കുന്ന നിഷ്‌കളങ്കത.എനിക്കന്യമായ സംസാര ശൈലി.ക്ലാസ്സില്‍ ഏറ്റവും മുന്നിലെ ബെഞ്ചില്‍ മൂന്നമത്‌ ജോണിയുടെയും,സന്തോഷിന്‍റ്റെയും മധ്യത്തില്‍ ഒതുങ്ങിയിരിക്കുന്ന റഫീഖിനെ ഞാന്‍ ശ്രദ്ധയോടെ വീക്ഷിച്ചു.ക്ലാസ്സില്‍ പേന്‍സിട്ട ഏകകുട്ടി.ഞാനും മറ്റെല്ലാവരും ഒന്നാം ക്ലാസ്സുമുതല്‍ ഒരുമിച്ച്‌ പഠിച്ചുവളര്‍ന്നവര്‍.ഞങ്ങള്‍ക്കിടയിലെ ഏക പുതുമുഖമാണ്‌ റഫീഖ്‌.ഇതൊക്കെയാവാം റഫീഖിനോടെനിക്ക്‌ എന്തോ ഒരടുപ്പം തോന്നി.

പുത്തന്‍ സ്ക്കൂളിന്റെ അന്തരീക്ഷമാവാം റഫീഖ്‌ അസ്വസ്ഥനായ്‌ കണ്ടു.ഒരുപക്ഷേ അതാവാം ആദ്യമൊന്നും എന്നോടും മറ്റുള്ളവരോടും സംസാരിച്ചിരുന്നില്ല.അടുത്തിരിക്കുന്ന ജോണി റഫീഖിനോടു ഓരോന്നു ചോദിക്കുന്നതു കാണാമായിരുന്നു.ക്ലാസ്സിലെ ശരാശരി പഠിക്കുന്ന കുട്ടികളില്‍ ഒരാളാണ്‌ റഫീഖ്‌.രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ എന്‍റ്റെ ശ്രദ്ധ റഫീഖില്‍ നിന്നും അകന്നു.റഫീഖിന്റെ കൂട്ടുക്കാര്‍ ജോണിയുടെയും,സന്തോഷുമായിരുന്നു.

പിറ്റേന്ന് സ്ക്കൂളിലെത്തിയപ്പോഴാണറിഞ്ഞത്‌, ഇന്നലെ നടന്ന ഹര്‍ത്താലിനിടക്കുണ്ടായ കല്ലേറില്‍ പരിക്കേറ്റ്‌ റഫീഖ്‌ ആശുപത്രിയിലാണെന്ന്.ഉടനെ ആശുപത്രിയിലേക്കു നടന്നു.അവിടെ എത്തിയപ്പോള്‍ കണ്ടു സ്ക്കുളിലെ ഒട്ടുമിക്ക മാസ്റ്റര്‍മാരേയും,ടീച്ചര്‍മാരേയും പിന്നെ കുട്ടികളുമുണ്ട്‌.കൂട്ടത്തില്‍ എന്‍റ്റെ ബഞ്ചിലെ റോയിയും,സണ്ണിയും,ജോസഫും,മാത്യൂസും പിന്നെ റഫീഖിന്‍റ്റെ കൂട്ടുകാര്‍ ജോണിയുടെയും,സന്തോഷും.

ഞാന്‍ ആകപ്പാടെ സ്‌തപ്‌തനായ്‌ നില്‍ക്കുമ്പോള്‍ ഉടനെ ഓപ്പറേഷന്‍ തീയ്യറ്ററിന്‍റ്റെ വാതില്‍ തുറന്ന് ഒരു സ്‌റ്റ്രെക്ച്ചര്‍ അറ്റന്‍റ്റേഴ്സ്‌ തള്ളികൊണ്ടുവന്നു.അതില്‍ ഒരുവെള്ളപുതച്ച ശരീരം കിടപ്പുണ്ടായിരുന്നു. തിരക്കിനിടക്ക്‌ ആരുടേയോ കൈ തട്ടിയാണോ അതോ പുറത്തുനിന്നു വന്ന കാറ്റിലാണോ എന്നറിയില്ല ആ വെള്ളപുതച്ച ശരീരത്തില്‍ നിന്നും തലയുടെ ഭാഗത്തെ തുണിയൊന്നുമാറി.ഉടനെ ആരോ മറച്ചുവെങ്കിലും ഞാന്‍ കണ്ടു ചോരയില്‍ കുതിര്‍ന്നും ശാന്തമായ്‌ ഉറങ്ങുന്ന റഫീഖിന്‍റ്റെ മുഖം.

Wednesday, March 26, 2008

ഒരു കൊഴിഞ്ഞുപോയ പൂവിന്റെ ഓര്‍മക്കായ്‌



കഥ:ഒരു കൊഴിഞ്ഞുപോയ പൂവിന്റെ ഓര്‍മക്കായ്‌

രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍

ചിത്രo: പി.ആര്‍.രാജന്‍

ജോണിയുടെ കത്തിലെ ഉളളടക്കം ഇതായിരുന്നു;

ഈ വരുന്ന മാര്‍ച്ച്‌ മൂന്നാം തിയ്യതി രാവിലെ നമ്മള്‍ നമ്മുടെ കോളേജില്‍ ഒത്തുചേരുന്നു നീ തീര്‍ച്ചയായും വരണം.
ഞാന്‍ കത്തുമടക്കി ഡയറിയില്‍ വെച്ചു.
എന്തായാലും പോകണം,
കമ്പിനിയില്‍ നാളെ രാവിലെ മാര്‍ച്ച്‌ രണ്ടാം തിയ്യതിക്ക്‌ ലീവിനായ്‌ അപേക്ഷികണം.എന്നു ഞാന്‍ തീര്‍ച്ചപ്പെടുത്തി.

ഓ..ഞാന്‍ എന്നെ പരിചയപ്പെടുത്തിയില്ലല്ലോ?
ഞാന്‍ രാജേഷ്‌ ഇവിടെ ഒരു കമ്പനിയില്‍ എകൗണ്ടറ്റായി വര്‍ക്ക്‌ ചെയ്യുന്നു.

ഇന്ന്,മാര്‍ച്ച്‌ രണ്ടാം തിയ്യതി ഞാനിപ്പോള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍,
സമയം വൈകുന്നേരം മൂന്നു മണി.
ആറു മണിയേടെ റൂം ബുക്കുചെയ്ത ഗുരുവായുരിലെ ഹോട്ടലില്‍ എത്തി,
കുളിച്ചു ഫ്രഷായി അമ്പലത്തില്‍ പോയി തൊഴുതു പിന്നെ അമ്പലനടയില്‍ ഒന്നു കറങ്ങി,
ഓര്‍മ്മകള്‍ പിറകോട്ടുപാഞ്ഞു തുടങ്ങിയപ്പോള്‍ ഞാന്‍ തിരിച്ചു മടങ്ങി.

ഇന്ന്,മാര്‍ച്ച്‌ മൂന്നാം തിയ്യതി,
നീണ്ട ഒമ്പതുവര്‍ഷങ്ങള്‍ക്കുശേഷം,
എന്റെ ജീവിതത്തിലെ അഞ്ചു വര്‍ഷങ്ങള്‍ ചിലവഴിച്ച കോളേജിന്റെ പടിയില്‍,ഞാന്‍ വീണ്ടും,

സമയം രാവിലെ ഒമ്പതു മണി.
ഓ.......ഞാന്‍ എന്റെ കോളേജ്‌ പരിചയപ്പെടുത്തിയില്ലല്ലോ?
ഇത്‌ ഗുരുവായൂരിലെ ശ്രീകൃഷ്ണ കോളേജ്‌.
ശരിക്കും ഈ കോളേജ്‌ ഗുരുവായൂരില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെ അരിയന്നൂര്‍ എന്ന സ്ഥലത്താണെങ്കിലും എല്ലാവരും ഈ കോളേജിനെ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ്‌ എന്നാണു വിളിക്കാ.

കോളേജിന്റെ ഗേറ്റു തുറന്നു കിടന്നിരുന്നു.
എന്നെക്കാള്‍ മുന്‍പേ ആരോ വന്നപോലെ;
പക്ഷേ പരിസരത്ത്‌ ആരേയും കാണാനില്ലായിരുന്നു.

പതിനാലു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മീശ മുളക്കാത്ത ഒരു പതിനാറുകാരന്‍,
പരിഭ്രമിച്ച്‌,പേടിച്ച്‌ ക്ലാസുമുറി തേടുന്നു.........
ചേട്ടന്മാരെ കാണുമ്പോള്‍ 'റാഗിങ്ങ്‌' ചെയ്യുമോ എന്ന പേടിയോടെ വാതിലിനുപിന്നിലൊളിച്ചുവെന്നാലും,
അവരെന്നെ കണ്ടു.അവരെ കൊണ്ടാകുന്നവിധത്തില്‍ 'റാഗിങ്ങും'ചെയ്തു.

"എടാ....പൊടി" എന്ന വിളികേട്ടു ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കി,
പിന്നില്‍ ചിരിച്ചുകൊണ്ട്‌ ഷൈനി നില്‍ക്കുനു.
ജോണിയുടെ കത്തിലെ സര്‍‌പ്രൈസ്‌ ഗിഫ്റ്റ്‌ ഇതായിരുന്നോ?

"എടാ......നിനക്ക്‌ ഒരു മാറ്റവും ഇല്ലല്ലോ" എന്ന ഷൈനിയുടെ ചോദ്യം വീണ്ടുമെന്നെ ഉണര്‍ത്തി.

ഓ..ഞാന്‍ ഷൈനിയെ പരിചയപ്പെടുത്തിയില്ലല്ലോ?
ഇവള്‍ ഷൈനി,ഞാന്‍ ഫൈനല്‍ ഇയര്‍ പീഡിസിക്കു പടിക്കുമ്പോഴാണു ഷൈനി കോളേജില്‍ എത്തുന്നത്‌.
പത്തുവരെ പെണ്‍കുട്ടികള്‍ മാത്രം പഠിച്ചിരുന്ന ഒരു സ്ക്കൂളില്‍ നിന്നാണു അവള്‍ വന്നത്‌,
അതിനാല്‍ പേടിയും,പരിഭ്രമവും ആ മുഖത്തു കാണാമായിരുന്നു.
പിന്നെ ദിവസവും ഞങ്ങള്‍ കാണുമായിരുന്നു,
പിന്നീടെന്നോ ഞങ്ങള്‍ അടുത്ത കൂട്ടുകാരായ്‌ മാറി.

"എടാ.....നീ എന്താ ചിന്തിക്കുന്നത്‌"എന്ന ഷൈനിയുടെ ചോദ്യം വീണ്ടുമെന്നെ ഉണര്‍ത്തി.
"ഷൈനി നീ ഇവിടെ" ഞാന്‍ ചോദിച്ചു.
"എന്താ എനിക്കിവിടെ വരാന്‍ പാടില്ലേ" ഷൈനിയുടെ മറുപടി ചോദ്യം.
ഇങ്ങിനെയുള്ള മറുപടി ചോദ്യങ്ങളാണു എന്നെ അവളുടെ നല്ല കൂട്ടുകാരനാക്കിയത്‌.
ഹോട്ടലില്‍ നിന്നിറങ്ങുമ്പോള്‍ റിസെപ്പ്ഷനിസ്റ്റ്‌ തന്നിരുന്ന പനിനീര്‍പൂ ഞാന്‍ അവള്‍ക്കു കൊടുത്തു.
അവളതുവാങ്ങി ആസ്വദിച്ചൊന്നു മണത്തു.

വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടിയപ്പോള്‍ എന്തോ,
ഞാന്‍ വാക്കുകള്‍ മറന്നുപ്പോവുന്നതുപോലെ...........പക്ഷേ ഷൈനി വാചലയായിരുന്നു.

അതില്‍ നിന്നു മോചിതനാവാന്‍ ഞാന്‍ ഒരു സിഗരെട്ടെടുത്തു ചുണ്ടോടുചേര്‍ത്തപ്പോള്‍,
അവള്‍ ദേഷ്യത്തോടെ എന്റെ ചുണ്ടില്‍നിന്നെടുത്തു പൊട്ടിച്ച്‌ ദൂരേക്കുവലിച്ചെറിഞ്ഞു.
ഇടക്കെപ്പോഴോ ഷൈനി ചോദിച്ചു എന്റെ കുടുംബത്തെ കുറിച്ച്‌.
ഞാന്‍ ഇതുവരെ കല്ല്യാണം കഴിച്ചില്ല.എന്ന മറുപടി കേട്ട്‌ അവള്‍ അത്ഭുതത്തോടെ ചോദിച്ചു "എന്താ"
"ഒന്നുമില്ല.. ഇതുവരെ മനസിനൊത്തൊരു പെണ്‍കുട്ടിയെ കണ്ടില്ല" ഞാന്‍ പറഞ്ഞു.
"എന്താ. ഞാന്‍ മതിയാകുമോ" ഷൈനിയുടെ പെട്ടെന്നുളള മറുപടി ചോദ്യം.

വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഞാന്‍ ഷൈനിയോടു പറയാന്‍ കൊതിച്ച വാക്കുകള്‍.........
അന്ന് ഞങ്ങളുടെ ഫ്രണ്ട്ഷിപ്പില്ലാതാകുമോ എന്നു ഭയന്ന് ഞാന്‍ മറച്ചുവെച്ച വാക്കുകള്‍.

നീ..........ഇതുവരെ..........വാക്കുകള്‍ മുഴുവനാക്കാത്ത എന്റെ ചോദ്യം.
അതിനു മറുപടി ഒരു പൊട്ടിച്ചിരിയായിയുന്നു.
അപ്പോള്‍ ഞങ്ങള്‍ പണ്ട്‌ എന്നും ഇരിക്കറുണ്ടായിരുന്ന കുടകല്ലിന്റെ ചുവട്ടിലായിരുന്നു.
കോളേജിന്റെ മുറ്റത്തപ്പോള്‍ ഒരു വണ്ടിയുടെ ഹോണ്‍ കേട്ടു.
"അവരൊക്കെയെത്തിയെന്നു തോന്നുന്നു"ഞാന്‍ പറഞ്ഞു.
ഞങ്ങള്‍ എഴുന്നേട്ടു. ഞാന്‍ സമയം നോക്കി 'പതിനൊന്നേമുപ്പത്‌'.
"ഞാന്‍ അവരെ പറ്റിക്കാന്‍ ഇവിടെ ഒളിച്ചിരിക്കാം" എന്നു പറഞ്ഞ് ഷൈനി അടുത്ത ഏതോ ഒരു ക്ലാസു മുറിയിലേക്കോടിപോയി.

ഞാന്‍ നടന്നു കോളേജിന്റെ മുട്ടത്തപ്പോള്‍,ജോണിയും,റഫീക്കും പിന്നെ ജോര്‍ജും,സന്തോഷും വണ്ടിയില്‍ നിന്നിറങ്ങി എന്നെ തേടുകയായിരുന്നു.
ഇവരാണെന്റെ കൂട്ടൂകാര്‍, ഞങ്ങള്‍ അഞ്ചുപ്പേര്‍,ഞങ്ങളുടെ കമ്പനിയുടെ പേരായിരുന്നു'തട്ടുകട ടീം'

ആ പേരിന്നുപിന്നിലൊരു കഥയുണ്ട്‌.ഞങ്ങള്‍ കോളേജ്‌ വിട്ട ശേഷമെന്നും വൈകീട്ട്‌ ഗുരുവായൂരിലൊരു തട്ടുകടയില്‍ ഒത്തുചേരുമായിരുന്നു,
ഒരു ദിവസം ഇതു ഷൈനി കണ്ടു പിറ്റെന്നുമുതല്‍ അവള്‍ ഞങ്ങളെ കാണുമ്പോള്‍ 'തട്ടുകട ടീം'എന്നു വിളിക്കാന്‍ തുടങ്ങി.

പിന്നെ ഈപേര്‍ കോളേജില്‍ ഫെയിംസായ്‌,എനിക്കു'പൊടി'എന്നുപേരിട്ടതും അവളായിരുന്നു.അതിനു കാരണം ഞാന്‍ ആ ടീമില്‍ ഏറ്റവും ചെറുതായിരുന്നു.

"ടാ........രാജേഷ്‌ നീ നേരെത്തെയെത്തിയോ?"എന്ന ജോണിയുടെ ശബ്ദം കേട്ട്‌ ഞാന്‍ വീണ്ടും ഞെട്ടി.
"ഞങ്ങള്‍ കരുതി നീ വരില്ലെന്ന്" എന്നു പറഞ്ഞ്‌ റഫീക്ക്‌ അടുത്തെത്തി.പിന്നെ ഓരോരുത്തരും എത്തി.

അപ്പോഴാണു ഞാന്‍ ഷൈനിയെ ഓര്‍ത്തത്‌,അവള്‍ എന്തേ പുറത്തു വരാത്തത്‌.
"ജോണി നീ കത്തിലെഴുതിയിരുന്ന'സര്‍പ്രൈസ്‌ ഗിഫ്റ്റ്‌'ഇവിടെ നേരെത്തെയെത്തി" ഞാന്‍ അതുപറന്‍ഞ്ഞതും അവര്‍ നാലുപേരും മുഖത്തോടു മുഖം നോക്കുന്നതു ഞാന്‍ കണ്ടു.
"ഞാന്‍ ഇപ്പോള്‍ വിളിക്കാം"എന്നു പറഞ്ഞ്‌,ഉറക്കെ ഞാന്‍ വിളിച്ചു"ഷൈനി..........ഇനി ഒളിച്ചു നില്‍ക്കണ്ട,ഇങ്ങോട്ടു വന്നോളൂ"എന്നു ഞാന്‍ വിളിച്ചു
പറഞ്ഞതും,വീണ്ടും അവര്‍ അമ്പരന്ന് പരസ്പരം നോക്കുന്നതു കണ്ടു.അപ്പോഴേക്കും ഞാന്‍ അവരെ വിട്ട്‌ ഷൈനിയെ തിരയാന്‍ പോയി

"ശെ,ഇവള്‍ എവിടെ പോയി"എന്നു പറഞ്ഞു നില്‍ക്കുമ്പോള്‍
സന്തോഷ്‌ വന്നെന്നോടു ചോദിച്ചു"ആരെയാനീവിളിച്ചത്‌,അന്ന് നമ്മളോടൊപ്പമുണ്ടായിരുന്ന ഷൈനിയെയാണോ"
"അതെ അവളെ തന്നെ,ഇപ്പോള്‍ ഇവിടെയുണ്ടായിരുന്നതാ........നിങ്ങള്‍ വരുന്നതുകണ്ടപ്പോള്‍,ഇവിടെയെവിടെയോ അവള്‍ ഒളിച്ചു"എന്നു ഞാന്‍ പറന്‍ഞ്ഞു.
"എന്താ നിനക്കു ഭ്രാന്തുപിടിച്ചോ"എന്നു ചോദിച്ചുകൊണ്ട്‌ ജോണിവനെന്നെ മുറുക്കെ കെട്ടിപിടിച്ചു.
"ടാ,നീ വരാന്‍ വേണ്ടി വെറുതെ എഴുതിയതാ......... 'സര്‍‌പ്രൈസ് ഗിഫ്റ്റ്‌' എന്നൊക്കെ"എന്നും ജോണിയെന്നെ കെട്ടിപിടിച്ചുകൊണ്ടുതന്നെ പറഞ്ഞു.

"പിന്നെ.....ഇവിടെ............ഇപ്പോള്‍......."എന്നു ഞാന്‍ വിക്കി വിക്കി പറഞ്ഞപ്പോള്‍,
അവര്‍ നാലുപേരും ചേര്‍ന്ന് എന്നെ കെട്ടിപിടിച്ചുകൊണ്ടു പറന്‍ഞ്ഞു"ഷൈനി,അവള്‍,മരിച്ചുപോയി ടാ"
എന്തോ കേള്‍ക്കാന്‍ പാടില്ലാത്തതു കേട്ടപോലെ ഞാന്‍ അവരെ വിട്ട്‌ കുറച്ചു നേരം മുമ്പ്‌ ഷൈനിക്കൊപ്പമിരുന്ന കുടക്കല്ലിനുചുവട്ടില്‍ പോയിരുന്നു.
എന്തോ..........മനസ്സാകെ വിങ്ങുന്നു.

"പിന്നെ...കുറച്ചു മുമ്പ്‌......... ഇവിടെ................എന്റെയടുത്ത്‌.............അവള്‍ മരിച്ചെന്നോ?"എന്നു ഞാന്‍ പിറുപിറുത്ത്‌ കൊണ്ടിരുന്നു.
അപ്പോഴേക്കും അവരെല്ലാവരും വന്ന് എന്നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു,
ഞാന്‍ തെല്ലൊന്നു സമാധാനിച്ചുവെന്നു കണ്ടപ്പോള്‍,അവര്‍ എന്നെയുംകൂട്ടി പെട്ടെന്നൂ യാത്രയായ്‌................

ആ............യത്ര അവസാനിച്ചത്‌ പാലയൂര്‍ പളിസെമിത്തേരിക്കു മുന്നിലായിരുന്നു.പിന്നീട്‌ അവരെന്നെയുംകൂട്ടി ഒരു കല്ലറക്കുമുന്നിലത്തി.
അതില്‍ ഇപ്രകാരം എഴുതിയിരുന്നു!

'ഷൈനി വര്‍ഗ്ഗീസ്സ്‌'
'ടോട്ടറോഫ്‌ ചുങ്കത്ത്‌ വര്‍ഗ്ഗീസ്സ്‌'
ജനനം:26-2-1979.
മരണം:03-03-2006.

ഇന്നേക്ക്‌ ഒരു വര്‍ഷം.
നിറഞ്ഞ കണ്ണുകള്‍ ഞാന്‍ മുറുക്കെയടച്ചു.
മുട്ടുകുത്തി ഞാന്‍ അവളുടെ കുഴിമാടത്തിനരികില്‍ ഇരുന്നു.
പിന്നിടെപ്പോഴോ ഞാന്‍ കണ്ണുതുറന്നപ്പോള്‍,

കുറച്ചുമുമ്പ്‌ ഷൈനിക്കു ഞാന്‍ നല്‍കിയ ആ...........പനിനീര്‍പൂ കല്ലറക്കുമുകളില്‍ ഞാന്‍ കണ്ടു.
ഞാന്‍ അതെടുത്ത്‌ ആസ്വദിച്ചൊന്നു മണത്തു.
അപ്പോള്‍ ആ പരിസരമാകെ ഷൈനിയുടെ മണം നിറഞ്ഞു.

പിന്നെ ഞാന്‍ എഴുന്നേറ്റ്‌ ഒരു സിഗരെറ്റെടുത്ത്‌ കത്തിക്കാന്‍ ശ്രമിച്ചു.
അപ്പോള്‍ ഞാന്‍ ഓര്‍ത്തു കുരച്ചു മുമ്പ്‌ ഷൈനി എന്റെ ചുണ്ടില്‍നിന്നും സിഗരെറ്റെടുത്തൊടിച്ചു കളഞ്ഞത്‌.

ഉടനെ ഞാന്‍ എന്റെ കയ്യിലുള്ള സിഗരെറ്റെല്ലാം ദൂരേക്കു വലിച്ചെറിഞ്ഞു.

അപ്പോള്‍ ദൂരെ ആകാശനീലിമയില്‍ ഞാന്‍ കേട്ടു ഷൈനിയുടെ ആ പൊട്ടിചിരി.

എന്റെ ഈ കഥ “ഒരു കൊഴിഞ്ഞുപോയ പൂവിന്റെ ഓര്‍മക്കായ്“ ഇവിടെയും വായിക്കാം

Thursday, January 3, 2008

ചെറുകഥ:ആദ്യംഖുത്തുബയോ?നിസ്ക്കാരമോ?



ചെറുകഥ:ആദ്യംഖുത്തുബയോ?നിസ്ക്കാരമോ?

രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍

ചിത്രങ്ങള്‍ക്കു കടപ്പാട്‌ പി.ആര്‍.രാജന്‍


കുഞ്ഞുക്കാക്കുവയസ്സ്‌ നാല്‍പതായെങ്കിലും;
കക്ഷിയിതുവരെ ഒരു നിസ്ക്കാരത്തിനും പള്ളിയില്‍ പോയിട്ടില്ലായിരുന്നു.
ആളുടെ വല്ല്യകൂട്ടുക്കാരനായിരുന്നു പോക്കര്‍ ഹാജി,
ആളാണെങ്കില്ലോ,എല്ലാ നിസ്ക്കാരത്തിനും പള്ളിയില്‍ പോവുന്ന കക്ഷിയും,
പോക്കര്‍ ഹാജിയെന്നും കുഞ്ഞുക്കാനെ പള്ളിയിലേക്കു വിളിക്കുമെങ്കിലും,
കുഞ്ഞുക്ക കൂട്ടാക്കാറില്ലായിരുന്നു.അങ്ങിനെ ഒരുനാള്‍ കുഞ്ഞുക്ക -
പള്ളിയിലേക്കു വരാന്‍ തയ്യാറായി,അന്നാണെങ്കിലോ പെരുന്നാളും.
അങ്ങിനെ പോക്കര്‍ ഹജിയും കുഞ്ഞുക്കയും പള്ളിയിലെത്തി.
അപ്പോഴേക്കും നിസ്കരത്തിനു സമയമായിരുന്നു.
അങ്ങിനെ രണ്ടാളും നിസ്കരിച്ചു,നിസ്കര ശേഷം ഖത്തീബ്‌ ഖുത്തുബ തുടങ്ങി.
ഖുത്തുബക്കു ശേഷം എല്ലാവരും പരസ്പരം കെട്ടിപിടിച്ചു പെരുന്നാള്‍ ആശംസിച്ചു.
അങ്ങിനെ കുഞ്ഞുക്കായുടെ ആദ്യത്തെ പള്ളിസന്ദര്‍ശനം കഴിഞ്ഞു.
പിന്നീട്‌ ഒരിക്കല്‍ക്കുടി കുഞ്ഞുക്ക പള്ളിയില്‍ പോയി അന്നാണെങ്കിലോ ഒരു സാദാരണ വെള്ളിയാഴ്ച്ചയും;
കുഞ്ഞുക്ക പള്ളിയിലെത്തുമ്പോഴേക്കും ഖുത്തുബ തുടങ്ങിയിരുന്നു,
കുറച്ചു കഴിഞ്ഞപ്പോള്‍ ഖുത്തുബ അവസാനിച്ചു;
ഉടനെ കുഞ്ഞുക്ക എഴുന്നേട്ട്‌ അടുത്തുന്നിന്നവരെയെല്ലാം കെട്ടിപിടിക്കാന്‍ തുടങ്ങി!
ഇതുകണ്ട പോക്കര്‍ ഹാജി ഉടനെ കുഞ്ഞുക്കായെ വിളിച്ചുകൊണ്ടു പറഞ്ഞു
"ഡാ.....കുഞ്ഞു എന്തായിത്‌?ഇന്നിയാണുനിസ്ക്കാരം"
ഇതു കേട്ട കുഞ്ഞുക്ക
"ആദ്യം വന്നപ്പോ നിസ്ക്കാരമാദ്യം ഇപ്പൊ ഖുത്തുബയാദ്യം,
എന്താ പോക്കരെ ഇവിടെയെല്ലാവര്‍ക്കും തലതിരിഞ്ഞോ?ഇഞ്ഞി നമ്മളില്ലീ പണിക്ക്‌"
എന്നും പറഞ്ഞ്‌ കുഞ്ഞുക്ക ചമ്മിയ മുഖത്തോടെ പള്ളിയില്‍ നിന്നിറങ്ങിനടന്നു.
പിന്നെ കുഞ്ഞുക്ക പള്ളിയിലേക്കു പോയിട്ടില്ല,പോക്കര്‍ ഹാജി കുഞ്ഞുക്കായെ പള്ളിയിലേക്കു വിളിക്കാറുമില്ല.
ഈ കഥ ഞങ്ങളുടെ നാട്ടിലെ കുഞ്ഞുക്ക എന്നാളുടെ ജീവിതത്തില്‍ നിന്ന് എടുത്ത ഒരു ഏടുമാത്രമാവുന്നു.